പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ രേഷ്മയെ (ചിന്നു പാപ്പു) വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രേഷ്മയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ആദ്യഘട്ടത്തിൽ കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും, ചിന്നുവിന്റെ ആൺസുഹൃത്തുമായുള്ള തർക്കമാണ് മരണകാരണമെന്ന് കുടുംബം ഇപ്പോൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു, കഴിഞ്ഞ കുറച്ചു കാലമായി ഒരു ആൺസുഹൃത്തിനൊപ്പമായിരുന്നു താമസം. സംഭവദിവസം സുഹൃത്ത് പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
"തങ്ങളുടെ വീട്ടിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും ആൺസുഹൃത്തുമായുള്ള ബന്ധമാണ് ഈ കടുംകൈയിലേക്ക് നയിച്ചതെന്നും" ചിന്നുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആൺസുഹൃത്തിന്റെയും ഇയാളുടെ സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്, ഇതിന്റെ റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൃത്യമായ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.