മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' പാലക്കാട് ജില്ലയിൽ പര്യടനം തുടരുന്നതിനിടെയാണ് സുരേഷിനെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമായത്.
യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയിൽ എ. സുരേഷ് പങ്കെടുത്തേക്കും. യാത്രയിലേക്ക് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചതായി സുരേഷ് തന്നെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മലമ്പുഴയിൽ സുരേഷിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ ആലോചന.
തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം സുരേഷ് കേരളവിഷൻ ന്യൂസിനോട് പങ്കുവെച്ചു. സി.പി.എം മുൻ നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന ഒരാൾ കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർത്ഥിയാകുന്നത് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. വർഷങ്ങളോളം പാലക്കാട്ടെ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന സുരേഷിന്റെ സ്ഥാനാർത്ഥിത്വം ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.