ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ദേവസ്വം ഫണ്ട് ഈ പരിപാടിക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലനിൽക്കെ, മൂന്ന് കോടി നാല്പത് ലക്ഷം രൂപ ചെലവഴിച്ചതായാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഈ തുക അഡ്വാൻസായി നൽകിയതാണെന്നും പിന്നീട് തിരിച്ചടച്ചെന്നുമാണ് ബോർഡിന്റെ വാദം. സ്പോൺസർമാരിൽ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്തതും, ടെൻഡർ നടപടികളില്ലാതെ കരാറുകൾ നൽകിയതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നത്. കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധികളും ഓഡിറ്റ് നടത്തിയ വിജയൻ ആൻഡ് അസോസിയേറ്റ്സും യോഗത്തിൽ പങ്കെടുക്കും.