പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. ഇന്ന് പുലർച്ചെയാണ് കണ്ണപുരത്തെ വീടിന് മുന്നിലെ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടെത്തിയത്. പ്രമുഖ ചിന്തകൻ പ്രൊഫസർ എം.എൻ. വിജയന്റെ മകനാണ് വി.എസ്. അനിൽകുമാർ.
ഇന്ന് രാവിലെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഫുട്ബോൾ കോച്ചിംഗിനായി പോകാൻ ഇറങ്ങിയ അനിൽകുമാറിന്റെ എട്ട് വയസ്സുകാരനായ മകനാണ് ഗേറ്റിന് മുന്നിൽ റീത്ത് ഇരിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് അനിൽകുമാറിനെ വിവരമറിയിക്കുകയായിരുന്നു. റീത്ത് കണ്ടതിനെത്തുടർന്ന് അദ്ദേഹം കണ്ണപുരം പോലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം നടന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുക്കുകയും പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധമാകാം ഇത്തരമൊരു ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
"ആരാണ് ഇതിന് പിന്നിലെന്ന് കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്, അവർ അന്വേഷിക്കട്ടെ" എന്ന് അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സാംസ്കാരിക ലോകത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.