ശബരിമല സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നൽകിയ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിലപ്പാളി കേസിലെ ജാമ്യാപേക്ഷയിലാണ് ഇന്ന് വിധി വരിക.
90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഈ കേസിൽ ഇന്ന് ജാമ്യം ലഭിച്ചാലും, ദ്വാരപാലക ശിൽപ കേസിലെ അറസ്റ്റ് നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കേസിൽ ഉൾപ്പെട്ട മറ്റ് ആറ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.
അതേസമയം, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി നേരത്തെ നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ അവർക്ക് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങേണ്ടി വരും.