ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പാഠ്യഭാഗമായി ഉൾപ്പെടുത്തിയ എട്ടാം ക്ലാസിലെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് പുസ്തകം നിരോധിച്ചുകൊണ്ടുള്ള നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിപണിയിലുള്ള പുസ്തകങ്ങൾ ഉടൻ പിടിച്ചെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി കർശന നിർദ്ദേശം നൽകി.
പുസ്തകങ്ങൾ വിപണിയിൽ നിന്നും സ്കൂളുകളിൽ നിന്നും പിടിച്ചെടുത്ത നടപടിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എൻ.സി.ഇ.ആർ.ടി. നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവർത്തിച്ചു വ്യക്തമാക്കി.
മാധ്യമ വാർത്തകളെത്തുടർന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവർ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഈ നടപടി. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്.