ശബരമല സ്വർണ്ണക്കവർച്ച കേസിൽ ജയിലിൽ കഴിയുന്ന അവസാന പ്രതിയും പുറത്തേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ സ്വാഭാവിക ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതാണ് ശങ്കർദാസിന് ജാമ്യത്തിന് വഴിതെളിച്ചത്.
നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നാൽ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ശങ്കർദാസ് കട്ടളപ്പാളി, ദ്വാരപാലക കേസുകളിൽ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകിയത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയ മറ്റ് പ്രതികളെല്ലാം നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായ എല്ലാവരും ജാമ്യത്തിലാകും.