ശബരിമലയിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മന്ദഗതിയിലാണെന്ന് റിപ്പോർട്ടുകൾ. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ ഇതുവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന അഡീഷണൽ ഡയറക്ടർ ആശു ഗോയലിനെ അലഹബാദിലേക്ക് സ്ഥലം മാറ്റിയത് കേസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. പകരം പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റെങ്കിലും ഇതുവരെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. ഇഡിയെ കൂടാതെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെയും (എസ്ഐടി) അന്വേഷണം ഇഴയുന്ന മട്ടിലാണ്.
കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഇതിനിടെ, കേസിലെ പല പ്രതികളും മുൻകൂർ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും ഇഡി വ്യക്തമാക്കുന്നുണ്ടെങ്കിലും, പ്രധാന പ്രതികളെ ചോദ്യം ചെയ്യാത്തതും കുറ്റപത്രം സമർപ്പിക്കാത്തതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. മുരാരി ബാബു അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.