മെയ് മാസം മുതൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന രീതിയിൽ കൂടുതൽ പരിഷ്കരണങ്ങൾ വരാൻ സാധ്യതയെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പടിഞ്ഞാറൻ ഏഷ്യൻ സംഘർഷം മൂലം ആഗോള ഊർജ്ജ വിതരണ രംഗത്തുണ്ടായ പ്രതിസന്ധിയാണ് ഇത്തരമൊരു മാറ്റത്തിലേക്ക് കമ്പനികളെ നയിക്കുന്നത്. ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ മൂലം ഉപഭോക്താക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതിയ നീക്കം.
പുതിയ പരിഷ്കരണങ്ങൾ:
ബുക്കിങ് രീതി: നിലവിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും വിതരണത്തിനും ഇടയിലുള്ള 25 ദിവസത്തെ ഇടവേളയിൽ മാറ്റം വരുത്തിയേക്കും.
സുരക്ഷാ സംവിധാനം: സിലിണ്ടർ വിതരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒടിപി (OTP) അടിസ്ഥാനമാക്കിയുള്ള ഡെലിവറി സംവിധാനം പൂർണ്ണമായും നടപ്പിലാക്കാൻ സാധ്യതയുണ്ട്.
വിതരണം: ഗാർഹിക എൽപിജി, പിഎൻജി, സിഎൻജി എന്നിവയുടെ 100 ശതമാനം വിതരണം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ആഗോള സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും രാജ്യത്ത് വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകുന്നു. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ എണ്ണക്കമ്പനികൾ പുതിയ നിയമങ്ങൾ ചർച്ച ചെയ്തു വരികയാണ്. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണമോ വിശദീകരണമോ ഇതുവരെ വന്നിട്ടില്ല.
അടുത്തിടെ 14.2 കിലോ സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർധനവുണ്ടായിരുന്നു. കൂടാതെ 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിരുന്നു. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ സിലിണ്ടർ ബുക്കിങ് കൂടുതൽ കൃത്യവും വേഗത്തിലുമാക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.