സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഇന്ന് ചേരും. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധി പരിഹരിക്കുന്നതിനായി നിലവിലുള്ള അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിന്റെ സമയം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കെഎസ്ഇബി കടന്നേക്കുമെന്നാണ് സൂചന.
വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി പവർ എക്സ്ചേഞ്ചിൽ നിന്നും 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കെഎസ്ഇബി പവർ എക്സ്ചേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദേശീയതലത്തിൽ വൈദ്യുതിക്കുള്ള ആവശ്യകത കുത്തനെ വർധിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം ബോർഡിന്റെ കോർ കമ്മിറ്റി യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വർധിച്ചതും ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് കുറഞ്ഞതുമെല്ലാം പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇന്നത്തെ ഉന്നതതല യോഗത്തിൽ വൈദ്യുതി വാങ്ങുന്നതിനുള്ള മറ്റ് മാർഗങ്ങളും, ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. അതേസമയം, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് അടിയന്തരമായി അവസാനിപ്പിക്കണമെന്ന ആവശ്യവും ഉപഭോക്താക്കൾക്കിടയിൽ ശക്തമാണ്.