ഇറക്കുമതി ചുങ്കം (Tariff) റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് എതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോടതി വിധിയെ മറികടക്കാൻ പ്രസിഡന്റിന് നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചു. കോടതി വിധി നിരാശാജനകമാണെന്നും രാജ്യസുരക്ഷ മുൻനിർത്തി ബദൽ നിയമങ്ങൾ ഉപയോഗിച്ച് തീരുവ പുനഃസ്ഥാപിക്കുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
തീരുവ റദ്ദാക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരാണെന്നും അവർ വെറും രാഷ്ട്രീയ കളിപ്പാവകളാണെന്നും അദ്ദേഹം ആരോപിച്ചു. താൻ തന്നെ നിയമിച്ച ജഡ്ജിമാർ പോലും വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്താത്തതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. വിദേശ താൽപ്പര്യങ്ങൾ ജഡ്ജിമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പുതിയ പ്രഖ്യാപനം വരുന്നതോടെ ലോകരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് വലിയ തുക ഈടാക്കും. നിലവിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ ഇതോടെ 18 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 150 ദിവസത്തേക്കാണ് (അഞ്ച് മാസം) ഈ പ്രത്യേക തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.
ദേശീയ അടിയന്തരാവസ്ഥാ ഘട്ടങ്ങളിൽ പ്രസിഡന്റിന് നൽകുന്ന പ്രത്യേക അധികാരമായ സെക്ഷൻ 122, സെക്ഷൻ 301 എന്നിവ ഉപയോഗിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. 6-3 എന്ന ഭൂരിപക്ഷത്തിലാണ് സുപ്രീം കോടതി നേരത്തെ ട്രംപിന്റെ തീരുവ നയങ്ങൾ മരവിപ്പിച്ചത്. എന്നാൽ ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ട്രംപ് വീണ്ടും വ്യാപാരയുദ്ധം കടുപ്പിക്കുകയാണ്. 2025 ജനുവരിയിൽ ട്രംപ് രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ ലോകരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളിൽ വലിയ മാറ്റങ്ങളാണ് യുഎസ് വരുത്തിക്കൊണ്ടിരിക്കുന്നത്.