ഇസ്രായേൽ-ഇറാൻ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ഇറാനിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. 555 പേർ മരിച്ചെന്ന കണക്ക് പുറത്ത് വിട്ട റെഡ് ക്രസന്റ്. ഇറാനിലെ മിനാബ് പ്രവിശ്യയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 180 ആയി ഉയർന്നു. കഴിഞ്ഞ ദിവസം നടന്ന ഈ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണം നടന്നയുടനെ അഞ്ച് പെൺകുട്ടികൾ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം പുറത്തുവന്നത്. എന്നാൽ പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനെ തുടർന്ന് മരണസംഖ്യ കുതിച്ചുയരുകയായിരുന്നു. ഇസ്രായേൽ നടത്തിയ ഈ ക്രൂരമായ ആക്രമണത്തെ ഇറാൻ ഭരണകൂടം ശക്തമായി അപലപിച്ചു.
സ്കൂളിന് നേരെ നടന്ന ആക്രമണത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും ഇസ്രായേലിന് മാരകമായ തിരിച്ചടി നൽകുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായി പടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.