റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ (Additional Tariff) അമേരിക്ക പിൻവലിച്ചു. അമേരിക്കൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഈ തീരുമാനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഈ ഉത്തരവിൽ ഒപ്പുവെച്ചു.
ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ തീരുമാനത്തോടെ ഇന്ത്യയ്ക്ക് മേലുള്ള മൊത്തം നികുതി 18 ശതമാനമായി കുറഞ്ഞു. ഫെബ്രുവരി ഏഴിനും അതിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണങ്ങളിലെ ഇളവ് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.