മദ്യലഹരിയിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജ് (52) മരിച്ചു. ഇതോടെ സിദ്ധാർഥ് പ്രഭുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ക്രിസ്മസ് തലേന്ന് രാത്രി കോട്ടയം നാട്ടകത്ത് എം.സി. റോഡിലായിരുന്നു അപകടം. മദ്യപിച്ച് അമിതവേഗത്തിലെത്തിയ സിദ്ധാർഥിന്റെ വാഹനം ലോട്ടറി വിൽപ്പനക്കാരനായ തങ്കരാജിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കരാജ് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
യാത്രക്കാരൻ മരണപ്പെട്ട സാഹചര്യത്തിൽ സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അപകടശേഷം നാട്ടുകാരെയും പൊലീസിനെയും നടൻ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ബലപ്രയോഗത്തിലൂടെയാണ് സിദ്ധാർഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസക്കൂലിക്ക് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന തങ്കരാജ്, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്ന് മരിച്ചയാളുടെ ബന്ധു പ്രതികരിച്ചു.