ഇൻഡോറിൽ മലിനജലം കുടിച്ച് കുട്ടികളും നവജാത ശിശുക്കളും ഉൾപ്പെടെ മരണപ്പെട്ട ദാരുണമായ സാഹചര്യത്തെത്തുടർന്ന്, ഈ ദുരന്തത്തെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. പ്രദേശത്തെ മലിനീകരണം തടയുന്നതിനും കൂടുതൽ വ്യാപനം ഇല്ലാതാക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം പരിശോധന ആരംഭിച്ചു കഴിഞ്ഞു. മലിനീകരണം ഒരൊറ്റ കേന്ദ്രത്തിൽ നിന്നാണോ അതോ ഒന്നിലധികം ഇടങ്ങളിൽ നിന്നാണോ ഉണ്ടായതെന്ന് നിർണ്ണയിക്കുകയാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ജലസാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
വലിയ രീതിയിലുള്ള ജാഗ്രതാ നിർദ്ദേശങ്ങളാണ് നിലവിൽ പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്നത്. മലിനജലത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടം ഇപ്പോൾ. ഒരു ചെറിയ പിഴവു പോലും വലിയ അപകടത്തിലേക്ക് നയിക്കാമെന്നിരിക്കെ, മലിനീകരണത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നത് രോഗവ്യാപനം തടയാൻ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.