ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിന് വീണ്ടും തിരിച്ചടി. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. നേരത്തെ കട്ടളപ്പാളിയിലെ സ്വര്‍ണ മോഷണക്കേസിലും വിജിലൻസ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെ പത്മകുമാർ ജയിലിൽ തുടരേണ്ടിവരും.
സ്വര്‍ണപ്പാളികള്‍ക്ക് പകരം ചെമ്പുപാളികള്‍ എന്ന് മനപ്പൂർവ്വം രേഖപ്പെടുത്തി ഇത് അറിഞ്ഞുകൊണ്ട് തന്നെ അറ്റകുറ്റപ്പണിക്കായി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുകയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് ഗുരുതരമായ കുറ്റമാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ഈ നടപടി തന്റെ മാത്രം തീരുമാനമല്ലെന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്തമാണെന്നുമാണ് പത്മകുമാർ കോടതിയിൽ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കട്ടളപ്പാളി, ദ്വാരപാലക ശില്പം എന്നീ രണ്ട് കേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റി പുതിയ ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. വിജിലൻസ് കോടതി വിധിക്ക് പിന്നാലെ പത്മകുമാർ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.