രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വാദം കേൾക്കുന്നത്. കോടതി സ്വമേധയാ എടുത്ത കേസിൽ കഴിഞ്ഞ രണ്ടു ദിവസമായി വാദം തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെയും മൃഗസ്നേഹികളുടെയും വാദങ്ങളാണ് ഇന്ന് പ്രധാനമായും കോടതിയുടെ മുന്നിലെത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ ഭാഗത്തുനിന്ന് മൃഗസ്നേഹികൾക്കെതിരെ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ ഉണ്ടായത് ശ്രദ്ധേയമായിരുന്നു. നായ്ക്കളും പൂച്ചകളും ശത്രുക്കളാണെന്നും, പൂച്ചകൾ എലികളെ കൊല്ലുന്നതിനാൽ ഇനി നമുക്ക് പൂച്ചകളെ കൂടുതലായി പ്രോത്സാഹിപ്പിക്കാമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പരിഹസിച്ചു. സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നായ്ക്കളെ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെതിരെ മുതിർന്ന അഭിഭാഷകൻ സിയു സിംഗ് മുന്നറിയിപ്പ് നൽകിയപ്പോഴായിരുന്നു കോടതിയുടെ ഈ ഇടപെടൽ.
കൂടാതെ, നായ്ക്കൾക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് ബാക്കിയുള്ളതെന്ന രീതിയിലുള്ള പരിഹാസവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. മൃഗസ്നേഹികളുടെ വാദങ്ങളെ തികഞ്ഞ പരിഹാസത്തോടെയാണ് കോടതി കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.