മുൻ ധനമന്ത്രി കെ.എം. മാണിയുടെ സ്മാരകം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ തലസ്ഥാന നഗരിയിൽ ഭൂമി അനുവദിച്ചു. കവടിയാറിൽ 25 സെന്റ് ഭൂമിയാണ് സ്മാരക നിർമ്മാണത്തിനായി 30 വർഷത്തെ പാട്ടത്തിന് വിട്ടുനൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.'കെ.എം. മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ' സ്ഥാപിക്കുന്നതിനാണ് ഈ സ്ഥലം ഉപയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു.
കെ.എം. മാണിയോടുള്ള ആദരസൂചകമായി, തോമസ് ഐസക് ധനമന്ത്രിയായിരുന്ന സമയത്ത് 2020-21 ബജറ്റിൽ സ്മാരകം പണിയുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കർമ്മമണ്ഡലമായ തിരുവനന്തപുരത്ത് തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ദീർഘനാളത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇപ്പോൾ കവടിയാറിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്.മന്ത്രിസഭാ യോഗത്തിന്റെ ഈ നിർണ്ണായക തീരുമാനത്തോടെ കെ.എം. മാണി സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.