കോന്നി മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന ഗുരുതരമായ അപര്യാപ്തതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആശുപത്രിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സർജറി ഒ.പിയിൽ നോട്ടീസ് പതിപ്പിച്ച ശസ്ത്രക്രിയ വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദ്, മൂന്നാഴ്ച മുൻപ് തന്നെ ഈ വിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ അധികൃതർ ഇത് അവഗണിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്ന് നോട്ടീസിൽ പ്രത്യേകം പരാമർശിക്കുന്നു. ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തത് രോഗികളുടെ ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നും, വൈകിട്ട് 5 മണിക്ക് ശേഷം ഫാർമസിയിൽ മരുന്നുകൾ ലഭ്യമല്ലെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ പെയിന്റ് അടർന്നുവീഴുന്നത് അണുബാധയ്ക്ക് സാധ്യതയുണ്ടാക്കുന്നു എന്നും ഡോക്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, ഇത്തരത്തിൽ നോട്ടീസ് പതിപ്പിക്കാൻ ഡോക്ടർക്ക് അധികാരമില്ലെന്ന നിലപാടിലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് (DME). ഡോക്ടർ ശിവപ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം അത് തള്ളി. ആശുപത്രിയിലെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്.