ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ സമീപിച്ചു. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എസ്.ഐ.ടി അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നു. രണ്ട് കേസുകളിലായി തന്ത്രിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം. വിചാരണക്കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.
നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ശബരിമല യുവതീപ്രവേശനത്തെ എതിർത്തതിലുള്ള സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നായിരുന്നു തന്ത്രിയുടെ പ്രധാന വാദം. എന്നാൽ, തന്ത്രിക്കെതിരെ ശാസ്ത്രീയമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും അത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു. കേസിലെ തുടരന്വേഷണത്തെ തന്ത്രിയുടെ ജാമ്യം ബാധിക്കുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.