ജീവനക്കാരുടെ കുറവ് മൂലം രാജ്യത്തുടനീളം വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട സംഭവത്തിൽ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) 30.2 കോടി രൂപ പിഴ ചുമത്തി. വിമാന കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ആസൂത്രണ-പ്രവർത്തന നിയന്ത്രണ പിഴവുകൾ ഉണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കടുത്ത നടപടി.
യാത്രക്കാർക്ക് വലിയ ദുരിതമുണ്ടാക്കിയ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച നാലംഗ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്.
ഇൻഡിഗോയിലെ മാനേജ്‌മെന്റ് മേൽനോട്ടത്തിലെ വീഴ്ചകൾ, മതിയായ നിയന്ത്രണ തയ്യാറെടുപ്പുകളുടെ അഭാവം, ദുർബലമായ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയാണ് വിമാന സർവീസുകൾ തടസ്സപ്പെടാൻ പ്രധാന കാരണം എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിമാനങ്ങൾ വൈകിയതും റദ്ദാക്കിയതും യാത്രക്കാരെ വലച്ചതോടെയാണ് വ്യോമയാന മന്ത്രാലയം വിഷയത്തിൽ നേരിട്ട് ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. നിലവിലെ പ്രതിസന്ധിക്ക് കാരണക്കാരായ ഇൻഡിഗോ മാനേജ്‌മെന്റിനെതിരെ കർശനമായ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കാനും ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്.