40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് തുടരുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളെ സമരം ബാധിച്ചു. സംസ്ഥാനത്തെ 250-ഓളം സ്വകാര്യ ആശുപത്രികളിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അടിസ്ഥാന ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള കരാറിൽ ഒപ്പിടാൻ തയ്യാറായ ആശുപത്രികളിലെ സമരം പിൻവലിക്കുമെന്ന് യു.എൻ.എ അറിയിച്ചു. നേരത്തെ മാനേജ്‌മെന്റുകളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. നിലവിലെ ശമ്പളത്തിൽ 5,000 രൂപയുടെ വർദ്ധനവ് നൽകാമെന്ന മാനേജ്‌മെന്റുകളുടെ വാഗ്ദാനം നഴ്‌സുമാരുടെ സംഘടന തള്ളുകയായിരുന്നു. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ നൽകാമെന്ന് ഉറപ്പുനൽകിയ ആശുപത്രികളിൽ നിന്ന് സമരം പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതൽ മാനേജ്‌മെന്റുകളുമായി സംഘടന ഇന്ന് ചർച്ച നടത്തും.