പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർക്കും ഡൽഹി നിയമസഭാ മന്ദിരത്തിനും നേരെ ബോംബ് ഭീഷണി. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദ്ര ഗുപ്തയ്ക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സുരക്ഷാ പരിശോധനകൾ കടുപ്പിച്ചു.
ഡൽഹി നിയമസഭാ മന്ദിരവും സമീപത്തെ വിധാനസഭ ഡൽഹി മെട്രോ സ്റ്റേഷനും ബോംബ് സ്ഫോടനത്തിലൂടെ തകർക്കുമെന്നാണ് ഇമെയിലിൽ പറയുന്നത്. ഈ പ്രദേശങ്ങളിൽ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും സന്ദേശത്തിൽ മുന്നറിയിപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കൾക്കെതിരെയും ഇമെയിലിൽ വധഭീഷണി മുഴക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിംഗ് സന്ധു, മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ എന്നിവരെ വധിക്കുമെന്നാണ് ഭീഷണി. സ്പീക്കറുടെ ഓഫീസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും സ്പെഷ്യൽ ഫോഴ്സും നിയമസഭാ മന്ദിരത്തിലും മെട്രോ സ്റ്റേഷൻ പരിസരത്തും മണിക്കൂറുകളോളം വിശദമായ പരിശോധന നടത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാന സർക്കാർ ഓഫീസുകളിലും തിരക്കേറിയ ഇടങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇമെയിൽ അയച്ചയാളെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.