കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ വിൽപനയിൽ വൻ കുതിപ്പ്. ഭാഗ്യക്കുറി ചരിത്രത്തിലെ തന്നെ റെക്കോർഡ് വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 38 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് ഭാഗ്യക്കുറി വകുപ്പ് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുടനീളം വലിയ ആവേശമാണ് സമ്മർ ബമ്പറിന് ലഭിക്കുന്നത്. ഇതിൽ പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപനയിൽ മുൻപന്തിയിലുള്ളത്. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഈ മാസം 28-ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 10 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരാൾക്ക് ഒരു കോടി രൂപയും ലഭിക്കും. 250 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിന് ഇനി ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ ബാക്കിയുള്ള ടിക്കറ്റുകളും ഉടൻ വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.