ബലാത്സംഗക്കേസിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ പരാതിക്കാരി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ചില നിർണ്ണായക രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ കഴിഞ്ഞ ദിവസം മുദ്രവെച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ ഇന്നത്തെ നടപടി. എന്നാൽ മുദ്രവെച്ച കവറിലുള്ള രേഖകളുടെ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ പത്തുപേരെ ഇയാൾ പീഡനത്തിന് ഇരയാക്കിയതായി ഹർജിയിൽ ആരോപിക്കുന്നു. നിലവിൽ ലഭിച്ചിട്ടുള്ള മുൻകൂർ ജാമ്യം പ്രതിക്ക് അന്വേഷണത്തിൽ സ്വാധീനം ചെലുത്താൻ സഹായകമാകുമെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിർണ്ണായകമാണ്.