രാഹുൽ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരി, അഭിഭാഷകൻ ഫെനി നൈനാൻ പുറത്തുവിട്ട ചാറ്റുകൾക്ക് വിശദീകരണവുമായി രംഗത്തെത്തി. തന്നെ അപമാനിക്കാൻ വേണ്ടിയാണ് തലയും വാലുമില്ലാത്ത ചാറ്റുകൾ ഫെനി പുറത്തുവിട്ടതെന്ന് യുവതി ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ താൻ നൽകിയ പരാതികളിൽ വ്യക്തത തേടാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ ശ്രമിച്ചതെന്നും യുവതി വ്യക്തമാക്കി.
രാഹുലിന്റെ ഓഫീസിൽ വെച്ചുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതിനെക്കുറിച്ചും യുവതി വിശദീകരിച്ചു. ഓഫീസ് പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലമായതിനാലും അവിടെ മാധ്യമപ്രവർത്തകരും പ്രതിഷേധക്കാരും ഉണ്ടാകാൻ സാധ്യതയുള്ളതിനാലുമാണ് മറ്റൊരു സ്ഥലം നിർദ്ദേശിച്ചത്. മൂന്നോ നാലോ മണിക്കൂർ കാണണമെന്ന് പറഞ്ഞത് കാര്യങ്ങൾ സമാധാനത്തോടെ സംസാരിച്ച് ഒരു 'ക്ലോഷർ' ലഭിക്കാൻ വേണ്ടിയാണ്, അല്ലാതെ ഫിസിക്കൽ കോൺടാക്റ്റിന് വേണ്ടിയല്ലെന്നും അവർ പറഞ്ഞു. രാത്രിയായാലും പകലായാലും താൻ ഒറ്റയ്ക്കല്ല രാഹുലിനെ കാണാൻ പോകുന്നതെന്നും തന്റെ കൂടെ മറ്റൊരാൾ ഉണ്ടാകുമെന്നും യുവതി കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതനുസരിച്ചാണ് താൻ ഫെനിയുമായി ബന്ധപ്പെട്ടതെന്ന് യുവതി വെളിപ്പെടുത്തി. "നിനക്ക് എന്നെ കാണണമെങ്കിൽ നീ ഫെനിയുമായി കോർഡിനേറ്റ് ചെയ്യണം" എന്ന് രാഹുൽ തന്നോട് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. തന്നെപ്പോലെ ഇനിയും സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനും, എന്തിനാണ് തന്നെ ഇത്രയും നാൾ ഇത്തരത്തിൽ ഉപദ്രവിച്ചത് എന്നതിൽ വ്യക്തത ലഭിക്കാനുമാണ് താൻ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.
യുവതിക്കെതിരെയുള്ള ചാറ്റുകൾ ഫെനി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതിനെതിരെ ഫെനിക്കെതിരെ കേസെടുക്കുന്ന സാഹചര്യമുണ്ടായിരുന്നു. തന്നെ പീഡിപ്പിച്ച ഒരാളെ വീണ്ടും കാണാൻ ശ്രമിച്ചു എന്ന് വരുത്തിത്തീർത്ത് തന്നെ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും യുവതി ആരോപിച്ചു.