ശബരമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീം കോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും. യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിക്കുകയെന്നാണ് വിവരം. കേസിൽ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.
അടുത്ത മാസം ഏഴ് മുതലാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ വാദം കേട്ടു തുടങ്ങുക. 2018 സെപ്റ്റംബർ എട്ടിന് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ നേരത്തെ സർക്കാർ അനുകൂലിച്ചിരുന്നു. എന്നാൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് വിശ്വാസികളെ ഒപ്പം നിർത്താനായി തങ്ങളുടെ മുൻ നിലപാട് തിരുത്താനാണ് സർക്കാരിന്റെ നീക്കം. ശബരമലയിൽ ആചാര സംരക്ഷണം വേണമെന്ന ആവശ്യം സർക്കാർ കോടതിയിൽ ഉന്നയിക്കും. നേരത്തെ യുവതീ പ്രവേശനത്തിനായി നിലകൊണ്ട നവോത്ഥാന സമിതിയും വനിതാ മതിലും അടക്കമുള്ള മുൻപത്തെ നടപടികളിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നത്.